Site icon Janayugom Online

ശാസ്ത്രത്തിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നിൽക്കണം: കനിമൊഴി

kanimozhi

ശാസ്ത്രത്തിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന് കവിയും മാധ്യമ പ്രവർത്തകയുമായ കനിമൊഴി കരുണാനിധി എംപി. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സംഘടിപ്പിച്ച പബ്ലിക് ടോക്കിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. 2000 വർഷം മുമ്പുള്ള കവികൾ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മനുഷ്യന്റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു കവിതയിലൂടെ ചോദിച്ച കവികൾ നമുക്കുണ്ട്. എന്നാൽ ഇക്കാലത്ത് ജാതി, മതം തുടങ്ങിയ വാക്കുകൾക്ക് പ്രസക്തി വർധിക്കുകയാണ്. പ്രകൃതി നമ്മളോട് സംസാരിക്കുന്ന ഭാഷയാണ് സയൻസ്.

ശാസ്ത്രബോധം പ്രചരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാൽ അധികാരസ്ഥാനത്തിരിക്കുന്നവർതന്നെ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ ശാസ്ത്രമായും വളച്ചൊടിക്കുന്നു. യുക്തിരഹിതമായ ഇത്തരം വാദങ്ങളോട് പ്രതികരിക്കേണ്ടത് ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണെന്നും കനിമൊഴി പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ശാസ്ത്രത്തെ ഇത്രയധികം ആഘോഷമാക്കുന്നില്ല. ശാസ്ത്രത്തെയും കലയെയും സാഹിത്യത്തെയുമൊക്കെ ആഘോഷമാക്കുന്ന കേരള സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കനിമൊഴി പറഞ്ഞു. ജിഎസ്എഎഫ്‍കെ ക്യൂറേറ്റർ ഡോ. വൈശാഖൻ തമ്പി അധ്യക്ഷനായി. 

Eng­lish Sum­ma­ry; We must stand togeth­er against pre­sent­ing mythol­o­gy as a sub­sti­tute for sci­ence: Kanimozhi

You may also like this video

Exit mobile version