ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നൽകേണ്ട ക്ഷേമ ഫീസ് നിശ്ചയിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. സ്വിഗ്ഗി, സൊമാറ്റോ, ഒല, ഊബർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഓരോ ഇടപാടിനും നിശ്ചിത തുക ഇനി മുതൽ ഗിഗ് തൊഴിലാളി ക്ഷേമ ബോർഡിലേക്ക് നൽകണം. ലേബർ മിനിസ്റ്റർ സന്തോഷ് എസ് ലാഡ് അധ്യക്ഷനായ ബോർഡിന്റെ കീഴിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം എല്ലാ അഗ്രഗേറ്ററുകളും ഓരോ ഇടപാടിന്റെയും ഒരു ശതമാനം തുക ക്ഷേമ ഫീസായി നൽകേണ്ടതുണ്ട്.
ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്ന സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് ഓരോ ഇടപാടിനും പരമാവധി 50 പൈസയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. യാത്രാ സേവനങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് 50 പൈസയും ഓട്ടോറിക്ഷകൾക്ക് 75 പൈസയും കാറുകൾക്ക് ഒരു രൂപയും വീതമാണ് ഓരോ ട്രിപ്പിലും നൽകേണ്ടി വരിക. സെപ്റ്റോ, ബ്ലിങ്കിറ്റ് പോലുള്ള ലോജിസ്റ്റിക്സ് സേവനങ്ങളിൽ വാഹനത്തിന്റെ വലിപ്പമനുസരിച്ച് 50 പൈസ മുതൽ 1.5 രൂപ വരെ ക്ഷേമ ഫീസ് നൽകണം. കർണാടക പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് വർക്കേഴ്സ് ആക്ട് 2025 പ്രകാരമാണ് ഈ ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത്. അഗ്രഗേറ്റർമാർ നൽകുന്ന ഫീസിന് പുറമെ സംസ്ഥാന‑കേന്ദ്ര സർക്കാരുകളുടെ ഗ്രാന്റും തൊഴിലാളികളുടെ വിഹിതവും ഈ നിധിയിലേക്ക് എത്തും. ഗിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

