Site icon Janayugom Online

പശ്ചിമബംഗാളിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകി: വൈസ് ചാന്‍സലര്‍മാര്‍ രാജിവച്ചത് ഭീഷണിയെത്തുടര്‍ന്നെന്ന് സി വി ആനന്ദബോസ്

anand bose

പശ്ചിമബംഗാളില്‍ വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകി. അഞ്ച് വൈസ് ചാന്‍സര്‍മാര്‍ രാജിവച്ചത് ജീവന് ഭീഷണിയുണ്ടായതിനെത്തുടര്‍ന്നെന്ന് ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. സംസ്ഥാനത്തെ സർവകലാശാലകളെ അഴിമതിയും അക്രമവും ഇല്ലാത്തതാക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ആനന്ദബോസിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന സർവകലാശാലകളിലെ ഇടക്കാല വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാരും രാജ്ഭവനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് ആനന്ദബോസ് പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്തെ സർവ്വകലാശാലകൾ അക്രമങ്ങളിൽ നിന്ന് മുക്തമാകണമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ഗവർണർ ബോസ് പറഞ്ഞു. സംസ്ഥാന സർക്കാർ നേരത്തെ നടത്തിയ ചില നിയമനങ്ങൾക്കെതിരെ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് താന്‍ അവരെ നിയമിച്ചതെന്ന് ഇടക്കാല വിസിമാരെ നിയമിക്കാനുള്ള രാജ്ഭവന്റെ സമീപകാല നീക്കത്തില്‍ അദ്ദേഹം പ്രതികരിച്ചു. 

നേരത്തെ നിയമിച്ച ചില വിസിമാർക്കെതിരെ അഴിമതി, ലൈംഗികാതിക്രമം, രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ ആരോപണങ്ങൾ ഉണ്ടായിരുന്നു. രാജിവച്ച അഞ്ച് വിസിമാർ തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുതായും അദ്ദേഹം വെളിപ്പെടുത്തി.

ഗവര്‍ണര്‍ സി വി ആനന്ദബോസ് രണ്ടുഘട്ടങ്ങളിലായി 14 സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്നും രണ്ടാമത്തെ ഘട്ടത്തില്‍ 11 വിസിമാരെയുമാണ് നിയമിച്ചത്. ജാദവ്പൂര്‍ സര്‍വകലാശാല, കല്‍ക്കട്ട സര്‍വകലാശാല, ഗൗര്‍ ബാംഗ സര്‍വകലാശാല തുടങ്ങിയവയില്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചത്. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും വിസിമാരും തമ്മില്‍ ശീതയുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരായി ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: West Ben­gal Gov­er­nor-Gov­ern­ment War Inten­si­fies: CV Anan­da Bose Says Vice-Chan­cel­lors Resigned Due To Threats

You may also like this video

Exit mobile version