Site icon Janayugom Online

അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദനമല്ല: പുരി ശങ്കരാചാര്യ

അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ആത്മീയ നേതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി പുരി ശങ്കരാചാര്യ നിശ്ചലാനന്ദ. ശങ്കാരാചാര്യന്മാര്‍ക്കിടയില്‍ അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല, വിഗ്രഹപ്രതിഷ്ഠയാണ്. പ്രതിഷ്ഠ നടത്തേണ്ടത് ആചാരവിധിപ്രകാരമാണ്. രാഷ്ട്രീയ ഇടപെടലുകൾക്ക് പരിധിയുണ്ടെന്നും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നാല് ശങ്കരാചാര്യന്മാരും ചടങ്ങില്‍ നിന്ന് വിട്ടുനിൽക്കുന്നത്. 

ക്ഷേത്രനിർമ്മാണം പൂർത്തിയാകാതെയാണ് പ്രതിഷ്ഠാ ചടങ്ങെന്നും ധർമ്മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയിൽ നടക്കുന്നതെന്നും ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം. പൂജാവിധികള്‍ പഠിച്ച ആചാര്യന്മാർക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അതുകണ്ട് കയ്യടിക്കാൻ താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രതികരിച്ചു. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യകക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. 

അതിനിടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് ക്ഷണിച്ചു. വെള്ളിയാഴ്ച രാത്രി രാഷ്‌ട്രപതി ഭവനിലെത്തിയായിരുന്നു ട്രസ്റ്റ് ഭാരവാഹികള്‍ രാഷ്‌ട്രപതിക്ക് ഔദ്യോഗിക ക്ഷണപത്രിക നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാൻ നൃപേന്ദ്ര മിശ്ര, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ആര്‍എസ്‌എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ എന്നിവരാണ് രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാനെത്തിയത്. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശങ്കരാചാര്യന്മാര്‍ പ്രത്യേക പൂജ അടക്കമുള്ള പ്രാര്‍ത്ഥനാ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
22 മുതല്‍ 40 ദിവസത്തെ പ്രാര്‍ത്ഥന പരിപാടി നടക്കുമെന്ന് കാഞ്ചി കാമകോടി മഠം ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയിലുള്ള എതിര്‍പ്പും കാരണങ്ങളും വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതായും വിജയേന്ദ്ര സരസ്വതിയുടെ വിശ്വസ്തനായ ബി ശ്രീധര്‍ പറഞ്ഞു. 

Eng­lish Sum­ma­ry; What is hap­pen­ing in Ayo­d­hya is not a stat­ue unveil­ing: Puri Shankaracharya
You may also like this video

Exit mobile version