പുഴയിൽ ചാടി മരിക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തിയ ഗുജറാത്ത് സ്വദേശിയായ ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് കേരളാ പൊലീസ് പിടികൂടിയത്. ഷൊര്‍ണൂരിൽ വച്ച് ഭാരതപ്പുഴയിൽ ചാടി ആത്മ ഹത്യ ചെയ്തെന്നാണ് ഇയാള്‍ വരുത്തി തീര്‍ത്തത്. ശേഷം നാടുവിടുകയായിരുന്നു.
കടബാധ്യതയെ തുടര്‍ന്നാണ് സ്വന്തം മരണത്തെക്കുറിച്ച് കള്ളക്കഥയുണ്ടാക്കി ഇയാള്‍ മുങ്ങിയത്. ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയ സിറാജിനെ ഒറ്റപ്പാലത്തെത്തിച്ച് കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. സെപ്റ്റംബര്‍ 17നായിരുന്നു സിറാജ് അഹമ്മദ് ഷൊര്‍ണൂരിലെത്തിയത്. പിറ്റേ ദിവസം ഷൊര്‍ണൂര്‍ പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി മരിക്കുകയാണെന്ന് ഇയാള്‍ ഭാര്യക്കും ബന്ധുക്കള്‍ക്കും വാട്സ്ആപ്പ് സന്ദേശം അയച്ച് നാടുവിടുകയായിരുന്നു.

