Site iconSite icon Janayugom Online

വയനാട് ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഓര്‍മകളില്‍ മായാതെ പെട്ടിമുടിയിലെ ഹീറോ കുവി

kuvikuvi

നാലു വർഷം മുമ്പ് നാടിനെ നടുക്കിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിക്കടിയിൽ രണ്ടു വയസ്സുള്ള കളിക്കൂട്ടുകാരി ഉണ്ടെന്ന് രക്ഷാപ്രവർത്തകരെ കാട്ടി കൊടുത്ത കുവി എന്ന നായ ഇപ്പോൾ ചേർത്തലയിൽ താരമാണ്. അടിമാലി സ്റ്റേഷനിൽ സീനിയർ സിപിഒ ആയ ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ അജിത്ത്, മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ അരുമയാണ് ഇന്ന് കുവി. 

2020 ഓഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകർക്കു കണ്ടെത്താൻ കഴിയാതെവന്ന ധനുഷ്ക എന്ന കൊച്ചുകുട്ടിയുടെ മൃതദേഹം കുവി കാട്ടിക്കൊടുത്തപ്പോൾ കണ്ട് നിന്നവർക്ക് പോലും സങ്കടം നിയന്ത്രിക്കാനായില്ല. ധനുഷ്കയെ കൂടാതെ കാസർകോട്, എറണാകുളം, രാമപുരം സ്വദേശികളുടെ മൃതദ്ദേഹവും മണ്ണിനടിയിലുണ്ടെന്ന് കാട്ടി കൊടുത്തതോടെ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെ പോലും പിന്നിലാക്കി കുവി പൊലീസ് ഉന്നതങ്ങളിൽ പോലും ചർച്ചയായി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തോടെ പൊലീസ് സേനയുടെ കെ9 സ്ക്വാഡിൽ എത്തിയതോടെ സോഷ്യൽ മീഡിയായിലും താരമായി മാറി. 

ഇടുക്കി ഡോഗ് സ്ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവൻ പുസ്തക രചനയ്ക്കായി നീണ്ട അവധിയിൽ പ്രവേശിച്ചതോടെ ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് കുവിയെ കൊണ്ടുപോന്നു. നാല് വർഷം മുമ്പ് ധനുഷ്കയാണ് കുവിയുടെ കൂട്ടുകാരിയെങ്കിൽ ഇന്ന് അജിത്തിന്റെ മകൾ ഇളയുടെ കൂട്ടുകാരിയാണ് കുവി. കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത ‘നജസ്’ എന്ന സിനിമയിൽ കുവി പ്രധാനതാരമായിരുന്നു. ചിലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നജസിന് 5 അവാർഡുകളും ഇതിനോടകം വാരിക്കൂട്ടി. പൊലീസ് നായ്ക്കളുടെ പരിശീലന രംഗത്ത് തല്പരനായ അജിത്ത് മാധവന്‍ പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ചേർന്നത്. 

പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അജിത് മാധവൻ. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്തമാസം പ്രകാശനം നടത്തും. നായകളുടെ പരിശീലനവും, അവയുടെ ആശയവിനിമയവും, കഡാവർ നായ്ക്കെളെ കുറിച്ചും, ബോംബ് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന പരിശീലനം തുടങ്ങിയവയാണ് പുസ്തകത്തിൽ പ്രതിപാതിക്കുന്നത്. ചേർത്തലയിലുള്ള കുവിയെ കാണാനും കൂടെ നിന്ന് സെൽഫി എടുക്കാനും ആളുകളുടെ തിരക്കാണ്.

Eng­lish Sum­ma­ry: When the coun­try is shak­en by the Wayanad tragedy, the mem­o­ry of the hero Kuvi in ​​Pet­timu­di remains indelible.

You may also like this video

Exit mobile version