Site icon Janayugom Online

കേരള ബാങ്ക് ലയനം എതിര്‍ക്കുന്നത് എന്തിന് ; റിസര്‍വ് ബാങ്കിനോട് ഹൈക്കോടതി

മലപ്പുറം ജില്ലാ ബാങ്ക് ഉള്‍പ്പെടെയുള്ള ജില്ലാ ബാങ്കുകള്‍ കേരള ലയിപ്പിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയശേഷം ഇപ്പോള്‍ ലയനത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ റിസര്‍വ് ബാങ്കിനോട് ഹൈക്കോടതി. മലപ്പുറം ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സഹകരണ രജിസ്ട്രാറുടെ ഉത്തരവ് കേന്ദ്ര ബാങ്കിംങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന വാദം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിനോട് ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.

ലയനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുൻ പ്രസിഡന്റ്‌ യു എ ലത്തീഫ് എംഎൽഎയും റിസർവ്‌ ബാങ്കും സമർപ്പിച്ച അപ്പീലുകളിൽ അമിത് റാവൽ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ്‌ വാദം കേട്ടത്‌. കേന്ദ്രനിയമം 2020ൽ ഭേദഗതി ചെയ്തെങ്കിലും 2021 ഏപ്രിൽ ഒന്നിനാണ് നടപ്പായതെന്നും ലയനത്തിന് മൂന്നിൽ രണ്ട് പൊതുയോഗ തീരുമാനം വേണമെന്നും റിസർവ്‌ ബാങ്ക് വിശദീകരിച്ചു. എന്നാൽ, റിസർവ്‌ ബാങ്ക് തത്വത്തിൽ അംഗീകാരം നൽകിയതോടെയാണ് ലയന നടപടികൾ സ്വീകരിച്ചതെന്നും കേന്ദ്രനിയമം ഭേദഗതി ചെയ്തിട്ടും റിസർവ് ബാങ്ക് ലയന നടപടികളെ എതിർത്തിരുന്നില്ലെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു.

14 ജില്ലാ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചതോടെ സഹകരണമേഖല രണ്ടു തട്ടുകളായി മാറിയെന്നും ഓർഡിനൻസ് ഘട്ടത്തിൽതന്നെ സർക്കാർ നടപടികൾ ഹൈക്കോടതി ശരിവച്ചിരുന്നുവെന്നും എജി ബോധിപ്പിച്ചു. പിന്നീട് ബിൽ നിയമമായപ്പോൾ നിയമസഭ പാസാക്കിയ ഭേദഗതി നിയമവും സിംഗിൾ ബെഞ്ച് ശരിവച്ചു. ഒരുഘട്ടത്തിലും സുപ്രീംകോടതിയും ഹൈക്കോടതിയും സ്റ്റേ അനുവദിച്ചില്ലെന്നും എജി വിശദീകരിച്ചു.

സർക്കാരിനുവേണ്ടി സഹകരണ സ്പെഷ്യൽ ഗവ പ്ലീഡർ പി പി താജുദീനും ഹാജരായി.ബാങ്കിങ്‌ കാര്യങ്ങൾക്ക് കേന്ദ്രനിയമവും സഹകരണ സംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമവുമാണ് ബാധകമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ച് മുമ്പാകെ വാദം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Eng­lish Summary:
Why is Ker­ala Bank oppos­ing the merg­er? High Court to Reserve Bank

You may also like this video:

Exit mobile version