Site icon Janayugom Online

പാറശാലയില്‍ വീണ്ടും കൊ ലപാതക ശ്രമം: ഭാര്യ ഭര്‍ത്താവിന് പലപ്പോഴായി വിഷം ഹോര്‍ലിക്സില്‍ കലക്കി നല്‍കി

പാറശാലയില്‍ കാമുകനുമായി ചേര്‍ന്ന് ഭാര്യ ഭര്‍ത്താവിന് പലപ്പോഴായി വിഷം നല്‍കിയെന്ന് പരാതി. കെഎസ്ആര്‍ടിസി ഡ്രൈവറായ മുറിയങ്കര എസ്എൻ ഭവനില്‍ സുധീര്‍(47) നല്‍കിയ പരാതിയിലാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സുധീര്‍ ആറ് മാസം മുമ്പ് നല്‍കിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. നിരന്തര പരാതികളുടെ മാധ്യമ വാര്‍ത്തകളുടെയും ഒടുവിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സുധീറിന്റെ ഭാര്യ ശിവകാശി കാമരാജപുരം സ്വദേശി പ്രിയ, കാമുകൻ തിരുനെല്‍വേലി സ്വദേശി മുരുകൻ എന്നിവര്‍ക്കെതിരെയാണ് കേസ്.

2010 മുതല്‍ 2020 വരെ പല ദിവസങ്ങളിലായി ഹോര്‍ലിക്സിലും ഭക്ഷണത്തിലും വിഷം കലര്‍ത്തുകയായിരുന്നുവെന്നാണ് എഫ്ഐറില്‍ പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇക്കഴിഞ്ഞ ആറിനാണ് കേസെടുത്തത്. തനിക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാറുണ്ടെന്നും അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയെന്നും സുധീര്‍ പരാതിയില്‍ പറയുന്നു. ഒരിക്കല്‍ വീട്ടില്‍ നിന്നും ഹോര്‍ലിക്സ് കഴിച്ച് പുറത്ത് പോയപ്പോള്‍ ദേഹാസ്വസ്ഥ്യം ഉണ്ടായി. പാറശാല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യം മോശമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടക്കുകയും ചെയ്തു.

പ്രിയ വീട്ടില്‍ നിന്നും പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവരുടെ വസ്ത്രങ്ങള്‍ ഒഴിവാക്കുമ്പോഴാണ് ഒളിപ്പിച്ച നിലയില്‍ വിഷം കണ്ടെത്തിയത്. സിറിഞ്ചും അലൂമിനിയം ഫോസ്ഫെയ്ഡുമാണ് കണ്ടെത്തിയത്. അലൂമിനിയം ഫോസ്ഫെയ്ഡ് ഉള്ളില്‍ ചെന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ തന്നെയാണ് തനിക്കുണ്ടായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ചതാണെന്നും അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു. എന്നാല്‍ തന്റെ പരാതിയോ തെളിവോ പരിശോധിക്കാൻ പോലീസ് തയ്യാറായില്ലെന്നും സുധീര്‍ ആരോപിക്കുന്നു. പാറശാല സ്വദേശിയായ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ വാര്‍ത്തകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്.

Eng­lish Sum­mery: Wife Served Poi­soned Hor­licks To Hus­band in Parassala
You may also like this video

Exit mobile version