പത്തനംതിട്ട കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ എട്ട് വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെത്തുടർന്നാണ് ആനയുടെ സഞ്ചാരപാത ഉൾപ്പെടെ കണ്ടെത്തി വനംവകുപ്പ് ദൗത്യം ആരംഭിച്ചത്.
വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. പരുക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. വരും ദിവസങ്ങളിലും കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.

