ചിലിയുടെ തെക്കന്‍ മേഖലയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീ പടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷം പേരെ ഒഴിപ്പിച്ചു. നുബിള്‍, ബയോ ബയോ, ല അരൗകാനിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തോളം സ്ഥലങ്ങളില്‍ അഗ്നിശമന സേനയും മറ്റ് ഏജന്‍സികളും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തിവരുകയാണെന്ന് നാഷണല്‍ ഫോറസ്ട്രി കോര്‍പറേഷന്‍ (സിഒഎന്‍എഎഫ്) അറിയിച്ചു. രാജ്യത്ത് 48 സജീവ തീപിടിത്തങ്ങളുണ്ടെന്ന് സിഒഎന്‍എഎഫ് ഡയറക്ടര്‍ റൊഡ്രിഗൊ ഇല്ലെസ്ക പറഞ്ഞു.
ഈ മാസം 17 മുതലാണ് കാട്ടുതീ ആരംഭിച്ചത്. ഇതുവരെ 300 ഓളം കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 139 എണ്ണം നിയന്ത്രണവിധേയമാക്കി. ദുരന്ത മേഖലയില്‍ നിന്ന് രണ്ടായിരം ടണ്ണിലധികം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. 64,000 ഹെക്ടര്‍ മേഖലയില്‍ തീ പടര്‍ന്നുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാശനഷ്ടങ്ങളുടെ തോത് വര്‍ധക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലിയില്‍ കാട്ടുതീ പതിവാണെങ്കിലും ഇക്കുറി തീവ്രത വളരെക്കുടുതലാണ്. ഉയര്‍ന്ന ചൂട്, വരള്‍ച്ച, കാറ്റ്, പ്രകൃതിക്ക് മേലുള്ള ചൂഷണം എന്നിവയാണ് ഇക്കുറി കാറ്റ് വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

