ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്താവിക്കുമ്പോഴും വ്യക്തത വരുത്താതെ കേന്ദ്രസർക്കാർ. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, വിദേശകാര്യ മന്ത്രാലയം ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് ഗോയൽ പ്രതികരിച്ചു. ഇന്ത്യയ്ക്കുമേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള തീരുവ അയൽരാജ്യങ്ങൾക്കുള്ളതിനെ അപേക്ഷിച്ച് കുറവാണെന്നും പ്രതിപക്ഷം ആരോപിച്ചതുപോലെ വ്യാപാരക്കരാർ ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കരാർ പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. ഇടക്കാലക്കരാർ ചട്ടക്കൂട് സംബന്ധിച്ച ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ റഷ്യയെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രത്യേക എക്സിക്യൂട്ടീവ് ഓർഡറിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതിന് ശിക്ഷയായി ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ പിൻവലിച്ചതായി പ്രത്യേകം പരാമർശിക്കുന്നുണ്ട്. പക്ഷേ, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നോ നിർത്തുമെന്നോ തരത്തിലുള്ള ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.

