Site iconSite icon Janayugom Online

ഗാസയിൽ സമാധാനം പുലരുമോ? സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും

ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഹമാസ് എല്ലാ ബന്ദികളെ മോചിപ്പിക്കുമെന്നും ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ സമ്മതിച്ച ഒരു പാതയിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഈജിപ്തിൽ നടന്ന തന്റെ 20 പോയിന്റ് സമാധാന പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ട്രംപ് പറഞ്ഞു.

‘ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു’, ട്രംപ് ട്രൂത്തില്‍ കുറിച്ചു.

കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെ മോചിപ്പിക്കുക, വെടിനിർത്തൽ പ്രഖ്യാപിക്കുക, ഹമാസിന്റെ നിരായുധീകരണം നടത്തുക, പ്രദേശത്ത് നിന്ന് ഇസ്രായേൽ ക്രമേണ പിൻവാങ്ങുക എന്നിവയാണ് ട്രംപിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്ന പലസ്തീൻ തടവുകാരുടെ പട്ടിക ഹമാസ് സമർപ്പിച്ചിരുന്നു. ‘കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീരത്വവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല’, ഹമാസ് വ്യക്തമാക്കി. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് മധ്യസ്ഥത വഹിച്ച ഖത്തര്‍ അറിയിച്ചു. 

2023‑ൽ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ നിഴലിലാണ് ചർച്ചകൾ നടന്നത്. അതിൽ 1,219 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സാധാരണക്കാരായിരുന്നുവെന്ന് ഇസ്രായേലിന്റെ ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ള AFP കണക്കുകൾ സൂചിപ്പിക്കുന്നു.

Exit mobile version