Site iconSite icon Janayugom Online

വിന്‍ഡോസ് തകരാര്‍; പ്രതിസന്ധി തുടരുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ വിമാനത്താവളങ്ങളിലുണ്ടായ പ്രതിസന്ധി തുടരുന്നു. ഇന്നലെയും ഡൽഹി ഉള്‍പ്പെടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ തടസപ്പെട്ടു. അതേസമയം പ്രതിസന്ധി പരിഹരിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അവകാശവാദം. 

മൈക്രോസോഫ്റ്റ് സ്തംഭനം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്നലെ പ്രതിസന്ധിക്ക് നേരിയ അയവുണ്ടായി. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം വ്യാപകമായി മാറ്റേണ്ടി വന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ രണ്ട് സര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ അഞ്ച് സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസർവീസുകള്‍ ഇന്നലെ റദ്ദാക്കി. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇൻ സംവിധാനം സാധാരണനിലയിലായെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെയും നീണ്ട ക്യൂ അനുഭവപ്പെട്ടു. സെല്‍ഫ് ബാഗേജ് ഡ്രോപ്, ഡിജിയാത്രാ സംവിധാനങ്ങള്‍ പണിമുടക്കി. വിമാനത്താവളങ്ങളില്‍ ബോഡിങ് പാസ് എഴുതി നല്‍കേണ്ടി വന്നു. വിമാനം റദ്ദാക്കുന്ന പക്ഷം മാറ്റി ബുക്ക് ചെയ്യാനോ റീഫണ്ടിന് അപേക്ഷിക്കാനോ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. അതേസമയം പ്രതിസന്ധി ബാധിച്ചില്ലെന്നും ഒരു വിമാനം പോലും റദ്ദാക്കിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ ബാങ്കുകളുടെയും സർക്കാർ ഓഫിസ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ വിന്‍ഡോസ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എറര്‍ സാരമായി ബാധിച്ചിട്ടുണ്ട്. ആഘാതം ഏറ്റവുമധികം പ്രകടമായത് വ്യോമയാന മേഖലയിലാണ്. രണ്ട് ദിവസംകൊണ്ട് ഇന്‍ഡിഗോയുടെ മാത്രം 200ലധികം സര്‍വീസുകള്‍ മുടങ്ങി. രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് ഇൻഡിഗോ.
തകരാർ പൂര്‍ണമായും പരിഹരിക്കാൻ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് യുഎസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക് വ്യക്തമാക്കുന്നത്. 

Eng­lish Sum­ma­ry: Win­dows crash; The cri­sis con­tin­ues; Flight ser­vices have been cancelled

You may also like this video

Exit mobile version