Site icon Janayugom Online

പകൽ ചൂടിനൊപ്പം വൈദ്യുതോപയോഗവും കൂടി

പകൽ ചൂടിന് കാഠിന്യമേറിയതോടെ സംസ്ഥാനത്ത് വൈദ്യുതോപയോഗം വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 85.5837 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വന്നത്. ഇതിൽ 73.0838 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിക്കേണ്ടതായി വന്നു. ആഭ്യന്തര വൈദ്യുതോല്പാദനം 12.4998 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. 

കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ഉപയോഗമാണ് ഇന്നലത്തേത്. സംസ്ഥാനത്ത് ജലശേഖരം കഴിഞ്ഞ അ‍ഞ്ച് വർഷത്തെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. 67 ശതമാനമാണ് നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലെ ആകെ ജലശേഖരം. നിലവിൽ 2776.526 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ജലാശയങ്ങളിലെല്ലാമായി ഉണ്ടെന്നാണ് ലോ‍ഡ് ഡിസ്പാച്ച് സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷം ഇതേസമയം 3267.583 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം സംസ്ഥാനത്ത് ജലസംഭരണികളിലെല്ലാമായി ഉണ്ടായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജലശേഖരത്തിൽ 491.057 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ട്. 

പ്രധാന വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയിൽ ജലനിരപ്പ് 2362.6 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 57 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേസമയം അണക്കെട്ടിൽ 2383.16 അടിയായിരുന്നു ജലനിരപ്പ്. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതോല്പാദനം ഒരു ദശലക്ഷം യൂണിറ്റിനും താഴെയായി നിജപ്പെടുത്തിയിരിക്കുകയാണ്. 

Eng­lish Summary:With the heat of the day, so does the elec­tric­i­ty consumption
You may also like this video

Exit mobile version