കേരളത്തിനുള്ള നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രീം കോടതിയെ അറിയിച്ചു. നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്. പിഎം ശ്രീ ഫണ്ട് മരവിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് എസ്എസ് എ ഫണ്ട് ലഭിക്കാനുള്ള ശ്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ നവംബർ 10 ന് ന്യൂഡൽഹിയിൽ പോകുമെന്നും ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

