Site iconSite icon Janayugom Online

‘കാര്യം സാധിക്കുന്നതിനും’ ഒരു ദിനം; ഇന്ന് ലോക ശൗചാലയ ദിനം

രുപക്ഷെ കേൾക്കുമ്പോൾ ചിരിതോന്നാം. ‘കാര്യം സാധിക്കുന്നതിനും’ ഒരു ദിനമോ?. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരമാണ് എല്ലാ വര്‍ഷവും നവംബര്‍ 19 ശൗചാലയദിനമായി ലോകരാജ്യങ്ങള്‍ ആചരിക്കുന്നത്. 2030-ഓടെ എല്ലാവര്‍ക്കും സുരക്ഷിതമായ ശൗചാലയം എന്ന ലക്ഷ്യത്തിലേക്കാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകം പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ കാലത്തും ശൗചാലയം എന്നത് പലർക്കും കേട്ടുകേൾവി മാത്രമാണ്. ലോകത്തിന്റെ പല ഭാഗത്തുമുള്ള മുഖ്യധാരയിൽ ഉൾപ്പെടാത്ത ആളുകൾക്ക് വേണ്ടത്ര ശുചിത്വ സംവിധാനങ്ങൾ നിലവിലില്ല. മനുഷ്യ ജീവിതം മികച്ച രീതിയിൽ മുന്നോട്ട് പോകാൻ അത്യാവശ്യമായി വേണ്ട കാര്യങ്ങളിൽ ഒന്നാണ് ശൗചാലയം. ശുചിത്വം, ആരോഗ്യം, ജീവിതാന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് ഏറ്റവും അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 3.6 ബില്ല്യൺ ആളുകൾ ഇന്നും ശുചിമുറികൾ ഇല്ലാതെ ജീവിയ്ക്കുന്നുണ്ട്.

 

ലോകത്താകമാനമുള്ള ശുചിത്വ സംവിധാനങ്ങളുടെ അപര്യാപ്തതയും അവ നേരിടുന്ന ഭീഷണിയെയും കുറിച്ചു ചർച്ച ചെയ്യാൻ 2011 നവംബർ 19 ന് സിംഗപ്പുരിൽ ലോക ശുചിമുറി ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടു. വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടത്തപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നായി 130 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുകയും ആഗോള ശുചിത്വ സംവിധാനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ 2013ൽ ആണ് നവംബർ 19 ലോക ശുചിമുറി ദിനമായി യുഎൻ അംഗീകരിച്ചത്.

 

 

ലോകമാകെ 350 കോടി ജനങ്ങള്‍ക്ക് കൃത്യമായ ശൗചാലയ സംവിധാനങ്ങള്‍ ഇല്ല എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. സുരക്ഷിതമായ ശൗചാലയമില്ലാത്തതിനാലും മലിനജലം കാരണവും നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനുള്ള അവസരമാണ് ശൗചാലയ ദിനം.

 

ഒരു മനുഷ്യന്റെ ആരോഗ്യത്തിനു പരമപ്രധാനമാണ് കുടിക്കുന്നതിനുള്ള ശുദ്ധജലം. രോഗാണുമുക്തവും രാസവസ്തുക്കൾ കലരാത്തതുമായ ശുദ്ധജലത്തിന്റെ ദൗർലഭ്യം ഇന്നു ലോകം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷ പ്രതിസന്ധിയാണ്. ലോകാരോഗ്യ സംഘടന നൽകുന്ന ചില കണക്കുകൾ തന്നെ ഞെട്ടിക്കുന്നതാണ്. 2030 ആകുമ്പോൾ ജനസംഖ്യയുടെ പകുതിയും ശുദ്ധജലം ലഭിക്കാത്തതുമൂലം രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും എന്ന് ലോകാരോഗ്യസംഘടന സ്ഥിതിവിവര കണക്കുകളുടെ പിൻബലത്താൽ മുന്നറിയിപ്പ് നൽകുന്നത്.

Exit mobile version