Site icon Janayugom Online

പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് മുസ്ലീം വനിതയ്ക്കെതിരെ കേസ്

വ്രതാനുഷ്ഠാനങ്ങളുടെയും വിശുദ്ധിയുടെയും മാസത്തില്‍ പൊതുസ്ഥലത്ത് നമസ്കരിച്ചതിന് മുസ്ലിം വനിതയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്. മുസ്ലീം വനിതാ ആക്ടിവിസ്റ്റ് ഉസ്മ പര്‍വീനെതിരെയാണ് പ്രാർഥന നടത്തിയതിനും അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനുമായി ലഖ്‌നൗ പൊലീസ് കേസെടുത്തത്.

‘എന്റെ മതപരമായ ആചാരങ്ങളുടെ അടിസ്ഥാനത്തില്‍ എന്റെ വിശ്വാസങ്ങളെയും പിന്തുടരാനും നമാസ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നിടത്ത് ഹിജാബ് ധരിക്കാനും എനിക്ക് അവകാശമുണ്ട്. ലോകത്തെ ഒരു ശക്തിക്കും എന്നെ അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല’ എന്ന് ഉസ്മ ട്വീറ്റ് ചെയ്തിരുന്നു.

ബുധനാഴ്ച മുതല്‍ പ്രവചിച്ച പോസ്റ്റിന്റെ പേരില്‍ വിരോധം വളർത്തൽ, തെറ്റായ വിവരങ്ങൾ നൽകൽ, പൊതുവഴി തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഉസ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി സെൻട്രൽ സോൺ അപർണ രജത് കൗശിക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ റീച്ച് സൃഷ്ടിക്കാൻ വേണ്ടിയുള്ള പോസ്റ്റാണിതെന്നാണ് പൊലീസ് ഭാഷ്യം.

ഉത്തർപ്രദേശിലെ മുസ്ലിങ്ങൾ സ്വകാര്യ ഇടങ്ങളിൽ പ്രാർത്ഥന നടത്തുന്നതിന്റെ പേരിലും പൊലീസ് നടപടിയെടുക്കുന്നുണ്ട്. നിലവിലെ റംസാൻ മാസത്തിൽ പോലും മൊറാദാബാദിലും നോയിഡയിലും മുസ്‌ലിംകളെ അവരുടെ സ്വന്തം സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെയടക്കം വിലക്കിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Eng­lish Sam­mury: Mus­lim woman activist booked for offer­ing Namaz at pub­lic place

 

Exit mobile version