Site icon Janayugom Online

കോഴിക്കോട് ഖാസിക്കെതിരെ പീ ഡന പരാതിയുമായി യുവതി; ആരോപണം അടിസ്ഥാനരഹിതമെന്ന് ഖാസിയുടെ ഓഫീസ്

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്കെതിരേ പീഡനപരാതിയുമായി യുവതി. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയായ 37കാരി കോഴിക്കോട് വനിതാസ്റ്റേഷനിൽ നൽകിയ പരാതിയില്‍ വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് കേസെടുത്തു. രണ്ടാംഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി രണ്ടുവർഷത്തിനിടയിൽ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഐപിസി 376, 506 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദർശകർക്കുള്ള ഷെഡിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ മൊഴിനൽകിയത്. 2019ന്റെ തുടക്കം മുതൽ 2021 അവസാനം വരെ പരപ്പനങ്ങാടിയിലും മറ്റ് സ്ഥലങ്ങളിലും വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കൗൺസിലിംഗിന്റെ ഭാഗമായാണ് യുവതി ഖാദിയെ പരിചയപ്പെടുന്നത്. ഈ ബന്ധം മുതലെടുത്തു ഖാദി പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യം കോഴിക്കോട് വനിതാ സെല്ലിൽ നൽകിയ പരാതി പിന്നീട് വനിതാ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തികേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഖാസിയുടെ ഡ്രൈവർ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. 

എന്നാല്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരായ പീഡന പരാതി അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് ഖാസി ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭർത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയം കരുവൻതിരുത്തിയിൽ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു. 

പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ്യവസ്ഥയാക്കുകയും ചെയ്തു. തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നത്. ഇത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസ് അറിയിച്ചു.

Eng­lish Summary:Woman files harass­ment com­plaint against Kozhikode Khasi
You may also like this video

Exit mobile version