Site icon Janayugom Online

പൊതുഗതാഗതം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് ലോകബാങ്ക്

രാജ്യത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് ലോകബാങ്ക്. സ്ത്രീകളുടെ 84 ശതമാനം യാത്രകള്‍ക്കും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും യാത്രരീതികളെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കൂടുതല്‍ സ്ത്രീകളും കാല്‍നടയായി യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45.4 ശതമാനം സ്ത്രീകള്‍ കാല്‍നടയായി ജോലിക്ക് പോകുമ്പോള്‍ പുരുഷന്മാരില്‍ ഇത് 27.4 ശതമാനം മാത്രമാണ്.

സ്ത്രീകള്‍ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്. വേഗതയേറിയ യാത്രകള്‍ക്ക് ചെലവ് കൂടുന്നതിനാല്‍ ഇവര്‍ സാവധാനമുള്ള യാത്രകളെ കൂടുതലായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതേസമയം പൊതുവിടങ്ങളില്‍ ആവശ്യമായ സുരക്ഷയില്ലാത്തത് സ്ത്രീകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന വനിതകളുടെ നിരക്കില്‍ ഇന്ത്യ വളരെ പിന്നിലാണ്. 2019–20ല്‍ 22.8 ശതമാനമാണ് ഇന്ത്യയുടെ സ്ഥാനം. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷിതത്വമില്ലായ്മയാണ് ഇതിലെ പ്രധാനകാരണമായി വിലയിരുത്തുന്നത്. സ്ത്രീസുരക്ഷ അടിസ്ഥാനപ്പെടുത്തിയല്ല പൊതുഗതാഗതസംവിധാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന വിമര്‍ശനവും സര്‍വെ മുന്നോട്ട് വയ്ക്കുന്നു.

Eng­lish Sum­ma­ry : women biggest users of pub­lic trans­port in india world bank report
You may also like this video

Exit mobile version