Site iconSite icon Janayugom Online

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

സിനിമാസെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സിനിമാ സംഘടനകളിലും മറ്റിടങ്ങളിലേതിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു. 2018ൽ നടിയെ ആക്രമിച്ച പശ്ചാത്തലത്തിൽ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിശാഖ കേസിലെ സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂസിസിക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ഹർജിയിൽ വനിതാ കമ്മിഷനെ കോടതി കക്ഷി ചേർത്തിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് വനിതാ കമ്മിഷനും നിലപാടെടുത്തിരുന്നു. സംസ്ഥാന സർക്കാരും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചിരുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിലപാടാണ് ഹേമ കമ്മിഷനും സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി.

2019‑ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിർന്ന നടി ശാരദ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായി സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചത്. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി.

eng­lish sum­ma­ry; Women in the film indus­try need a griev­ance redres­sal mechanism

you may also like this video;

Exit mobile version