Site icon Janayugom Online

അഗ്നിശമന സേനയ്ക്ക് കരുത്തേകാൻ വനിതകളും; നാലുപേർ ചുമതലയേറ്റു

ആളിക്കത്തുന്ന അഗ്നി അണക്കാൻ ഇനി വളയിട്ട കൈകളും. അഗ്നിരക്ഷാ സേനയുടെ സംസ്ഥാനത്തെ ആദ്യ സംഘം വനിതാ ഓഫീസർമാർ ജില്ലയിലെങ്ങും എത്തി. പരിശീലന ഭാഗമായി പത്തനംതിട്ട അഗ്നി രക്ഷാസേന യൂനിറ്റിൽ നാല് പേരാണ് ചുമതലയേറ്റത്. ആൻസി ജയിംസ് ഓമല്ലൂർ, അഞ്ജലി അനിൽ കുമാർ എരുമേലി, പി എം അഞ്ജു എരുമേലി, എം മായ കരുനാഗപ്പള്ളി എന്നിവരാണ് പത്തനംതിട്ടയിൽ എത്തിയത്. നൂറുപേരടങ്ങുന്ന ആദ്യ വനിതാ സംഘത്തിലെ 82പേരാണ് ഇപ്പോൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിശീലനം നേടുന്നത്.

ആറുമാസമാണ് സ്റ്റേഷൻ പരിശീലനം. തുടർന്ന് തിയറി — പ്രാക്ടിക്കൽ പരീക്ഷകൾക്ക് ശേഷം ഔദ്യോഗികമായി ജോലിയിലേക്ക് പ്രവേശിക്കും. ഇതിനു മുമ്പ് ആറുമാസത്തെ അടിസ്ഥാന പരിശീലനം തൃശൂരിൽ പൂർത്തീകരിച്ചിരുന്നു. ഒരു വർഷമാണ് പരിശീലനം. വുമൺ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ എന്ന ചുമതലയിലാണ് തുടക്കം. ഒരാഴ്ച്ചയായി പത്തനംതിട്ടയിൽ സേവനം അനുഷ്ഠിക്കുന്ന നാല് വനിതകളും തീ അണക്കാനും മറ്റും ഫീൽഡിൽ പോയി തുടങ്ങി. വ്യത്യാസ്ത തരം രക്ഷാ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഇവരെ പ്രാപ്തരാക്കുകയാണ് ഒപ്പമുള്ള പുരുഷൻമാരായ ഉദ്യോഗസ്ഥർ. നാല് പേരും മികച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതായി ജില്ലാ ഫയർ ഓഫീസർ അഭിജിത്ത് പറഞ്ഞു. ഇപ്പോൾ പകൽ ഡ്യൂട്ടിയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. രാവിലെ പരേഡും തുടർന്ന് വരുന്ന രക്ഷാപ്രവർത്തനങ്ങളിലും ഒറ്റക്കും കൂട്ടായും വാഹനത്തിൽ അയക്കാറുണ്ട്. അഗ്നിരക്ഷാ സേനയിൽ ആദ്യമായാണ് വനിതകളെ പിഎസ്സി വഴി നിയമിക്കുന്നത്. ഇതിന് മുമ്പ് വനംവകുപ്പിലും വനിതകളെ നിയമിച്ചിരുന്നു. 

Eng­lish Sum­ma­ry: Women to strength­en fire brigade; Four peo­ple took charge

You may also like this video

Exit mobile version