Site iconSite icon Janayugom Online

തൊഴിലാളികൾ പണിമുടക്കി; തോട്ടം മേഖല സ്തംഭിച്ചു

തോട്ടം തൊഴിലാളികളുടെ ശമ്പള വർധനവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിൽ ദേവികുളത്തെ തോട്ടം മേഖല സ്തംഭിച്ചു.
എഐടിയുസിയ്ക്കൊപ്പം മറ്റു യൂണിയനുകളിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തതോടെ തോട്ടം മേഖല നിശ്ചലമായി. തോട്ടം മേഖലയിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ലിമിറ്റഡ് കമ്പനി, ഹാരിസൺസ് മലയാളം, തലയാർ എന്നീ കമ്പനികളിലായി പണിയെടുക്കുന്ന ഇരുപതിനായിരത്തോളം തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.
കാലാവധി കഴിഞ്ഞിട്ടും ശമ്പളക്കരാർ പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 2022 ജനുവരി പഴയ കരാർ അവസാനിച്ചിരുന്നു. 431.66 രൂപയായിരുന്നു തൊഴിലാളികളുടെ ദിവസ വേതനമായി നൽകി വന്നിരുന്നത്. നിരവധി തവണ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റികളിൽ 2022 ജനുവരി മുതൽ വേതന വർധനവ് നടപ്പിൽ വരുത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണത്തിന്റെ ആരംഭം മുതൽ തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപ ആക്കി ഉയർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രി ഉറപ്പു നൽകിയിരുന്നങ്കിലും ഇതുവരെ ആവശ്യം നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സമരത്തിലേക്ക് പോകുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായെന്നാണ് യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നത്. പ്രശ്നങ്ങളിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ സമരങ്ങളിലേക്ക് തൊഴിലാളികൾ നീങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

eng­lish sum­ma­ry; Work­ers went on strike; The plan­ta­tion sec­tor has stagnated

you may also like this video;

Exit mobile version