Site icon Janayugom Online

ടീസ്ത സെതല്‍വാദിനെ ജയിലിലടയ്ക്കണമെന്ന് നിര്‍ബന്ധമുണ്ടോ? സിബിഐയോട് സുപ്രീം കോടതി

ആക്ടിവിസ്റ്റ് ദമ്പതികളായ ടീസ്ത സെതല്‍വാദിനെയും ജാവേദ് ആനന്ദിനെയും ജയിലിലടയ്ക്കണമെന്ന് സിബിഐയും ഗുജറാത്ത് സര്‍ക്കാരും വാശിപിടിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഒക, ബി വി നാഗരത്ന എന്നിവടങ്ങിയ ബെഞ്ചിന്റെതാണ് പരാമര്‍ശം. മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ട് ഏഴ് വര്‍ഷമായി. എന്നിട്ടും അവരെ കസ്റ്റഡിയില്‍ വേണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്, കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നാലാഴ്ച സമയം ആവശ്യപ്പെട്ട് സിബിഐയ്ക്കും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി അഭിഭാഷകനായ രജ‍ത് നായരാണ് കോടതിയില്‍ ഹാജരായത്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷക അപര്‍ണ ഭട്ട് എന്നിവരാണ് സെതല്‍വാദിനും ആനന്ദിനും വേണ്ടി ഹാജരായത്. സിബിഐ അപ്പീലിൽ വന്ന നടപടികളിലൊന്നിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കുകയും പതിവ് ജാമ്യം അനുവദിക്കുകയും ചെയ്തതെന്ന് കപില്‍ സിബല്‍ വാദിച്ചു. സാധാരണ ജാമ്യം ലഭിച്ചതിനാൽ മുൻകൂർ ജാമ്യത്തിനെതിരായ അന്വേഷണ ഏജൻസിയുടെ അപ്പീൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

Eng­lish Sum­ma­ry: You Want To Send Teesta Setal­vad Back To Cus­tody Of Bail? Supreme Court Asks CBI
You may also like this video

Exit mobile version