Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം: അതൃപ്തിയുമായി ഐ ഗ്രൂപ്പ്

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയമനത്തില്‍ ഐഗ്രൂപ്പിന് അതൃപ്തി. സംഘടന തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി പരാതി. ഏറ്റവും പിന്നിലുള്ള ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്.വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിലും ഐ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ചിരുന്നു. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതായി പറയപ്പെടുന്നത് .കെപിസിസി, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ്. 

ഗ്രൂപ്പ് — സമുദായിക സമവാക്യം, നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍, എ ഗ്രൂപ്പ് നേതാവ് കെ സി വേണുഗോപാലുമായുള്ള അടുപ്പം എന്നിവ ഒ ജെ ജനീഷിന് അനുകൂല ഘടകങ്ങളുമായിരുന്നു. അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയും കെ എം അഭിജിത്തിനായി എ ഗ്രൂപ്പും സജീവമായി രംഗത്തുണ്ടായിരുന്നു.ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയുമാണ് ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തിയത്.

Exit mobile version