Site iconSite icon Janayugom Online

റഷ്യ- ഉക്രെയ‍്ന്‍ സമാധാന ചര്‍ച്ച; ട്രംപ് അനാവശ്യ സമ്മർദം ചെലുത്തുന്നുവെന്ന് സെലന്‍സ്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനാവശ്യ സമ്മർദം ചെലുത്തുന്നുവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി. ഉക്രെയ‍്നോട് മാത്രം വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് നീതിയല്ലെന്ന് ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്കി പറഞ്ഞു. ട്രംപ് നടത്തുന്ന പ്രസ്താവനകളും സമ്മര്‍ദവും ചർച്ചകളിൽ മേൽക്കൈ നേടാനുള്ള തന്ത്രമാണെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ബിസിനസുകാരൻ കൂടിയായതിനാൽ, ചർച്ചകളുടെ തുടക്കത്തിൽ വലിയ ഡിമാൻഡുകൾ വയ്ക്കുന്നത് ട്രംപിന്റെ ശെെലിയാണ്. എന്നാൽ ഇത്തരം സമ്മർദങ്ങൾ ഉക്രെയ്ന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകളിലേക്ക് നയിക്കരുത്. റഷ്യ ഇതുവരെ പിടിച്ചെടുക്കാത്ത പ്രദേശങ്ങൾ പോലും വിട്ടുകൊടുക്കണമെന്ന നിർദേശം വന്നാൽ ഇക്രെയ്ൻ ജനത അത് അംഗീകരിക്കില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ റഷ്യയും ഉക്രെയ്നും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് സെലന്‍സ്കിയുടെ പ്രസ്താവന. ഉക്രെയ്ൻ വേഗത്തിൽ സമാധാന കരാറിൽ എത്തണമെന്നും അല്ലാത്തപക്ഷം വലിയ അവസരം നഷ്ടപ്പെടുമെന്നുമാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

റഷ്യയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ക്ക് പുറമേ, സപ്പോരീഷ്യ, ഖേര്‍സണ്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശം ഉക്രെയ‍്ന്‍ അംഗീകരിക്കുന്നില്ല. അടുത്ത 20 വർഷത്തേക്ക് നാറ്റോയിൽ ചേരരുത് എന്ന വ്യവസ്ഥയോടും എതിര്‍പ്പുണ്ട്. ഭാവിയിൽ റഷ്യ വീണ്ടും ആക്രമിക്കില്ല എന്നതിന് കൃത്യമായ അന്താരാഷ്ട്ര ഉറപ്പുകൾ വേണമെന്നും ഉക്രെയ്ന്‍ ആവശ്യപ്പെടുന്നു. എന്നാൽ ട്രംപിന്റെ പദ്ധതിയിൽ ഇത്തരം ഗ്യാരണ്ടികളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സെലന്‍സ്കി പറയുന്നത്. 

ട്രംപിന്റെ ഇടപെടലുകളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റഷ്യയുട പക്ഷം. ഉക്രെയ്ൻ ഒരിക്കലും നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് നിയമപരമായി ഉറപ്പ് നൽകണം. ഇത് തങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാറിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണമെന്നും റഷ്യ ആവശ്യപ്പെടുന്നു. 

Exit mobile version