Site icon Janayugom Online

തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ

വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭകവർഷം പദ്ധതിയിൽ തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിച്ചു.
‘സംരംഭക വർഷം രണ്ട്’ പദ്ധതിയിൽ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിച്ചു. പദ്ധതിയിൽ രണ്ടു വർഷംകൊണ്ട് ആരംഭിച്ച സംരംഭങ്ങൾ 2,39,922 ആണ്. 15138.05 കോടിയുടെ നിക്ഷേപവും 5,09,935 തൊഴിലവസരവും ഇതുവഴി ഉണ്ടായതായി വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംരംഭങ്ങളിൽ 76,377 എണ്ണം വനിതകളുടേതാണ്. എസ്‌സി വിഭാഗത്തിലുള്ള 9359 പേരും എസ്‌ടി വിഭാഗത്തിൽ 775 പേരും സംരംഭങ്ങൾ ആരംഭിച്ചു. 26 സംരംഭങ്ങൾ ട്രാൻസ്ജെന്‍ഡര്‍മാരുടേതാണ്.

എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്. എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസിനുള്ള ദേശീയ പുരസ്കാരം സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചിരുന്നു. സംരംഭങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയമിക്കുകയും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകളും രൂപീകരിച്ചു. നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചു. ഇത്തരം പിന്തുണയിലൂടെ എംഎസ്എംഇ മേഖലയിൽ അടച്ചുപൂട്ടിയേക്കുമായിരുന്ന 15 ശതമാനം സംരംഭങ്ങളെ സംരക്ഷിക്കാനായി. 

വർഷം 100 എംഎസ്എംഇ ആരംഭിക്കുന്നതിൽ അടച്ചുപൂട്ടുന്ന സംരംഭങ്ങളുടെ ദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തിലിത് 15 ശതമാനമായി കുറയ്ക്കാനായി. 1000 സംരംഭങ്ങളെ വർഷം 100 കോടി വിറ്റുവരവുള്ളവയാക്കി മാറ്റുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘മിഷൻ 1000’ പദ്ധതിയിൽ 149 യൂണിറ്റുകളെ ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഇൻഷുറൻസ് പദ്ധതിയും ആവിഷ്കരിച്ചു. ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:1 lakh enter­pris­es in the state for the sec­ond year in a row
You may also like this video

Exit mobile version