Site iconSite icon Janayugom Online

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്‌തത്‌ 1343 കേസുകൾ; 48,384പേർ തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്‌തത്‌ 1343 കേസുകളാണെന്നും 48,384പേർ തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.231 കോടിയുടെ തട്ടിപ്പാണ് നടന്നത്ഇ. തിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 

കോഡിനേറ്റർമാർക്ക് കമ്മിഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമുഖ വ്യക്തികളോട് ഒപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാൻ ഫീൽഡ് തലത്തിൽ കോഡിനേറ്റർമാരെ നിയമിച്ചു. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്കൂട്ടറുകൾ നൽകിയില്ല. ഇരകളുടെ താൽപര്യത്തിനൊപ്പമാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version