Site iconSite icon Janayugom Online

14 ഇന അവകാശ പത്രിക സമര്‍പ്പിച്ചു; തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

14 ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ വിവിധ തലങ്ങളില്‍ സംയുക്ത കണ്‍വെന്‍ഷനുകളും ജൂണ്‍ മാസം മുതല്‍ പ്രചരണ ജാഥകളും സംഘടിപ്പിക്കും. ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതിന് സംസ്ഥാനാടിസ്ഥാനത്തിലുള്ള മഹാസമ്മേളനങ്ങളും നടത്തും. 

തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിന തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയും മതിയായ ബജറ്റ് വിഹിതം അനുവദിക്കുകയും ചെയ്യുക, സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, 28 കോടിയിലധികം വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുകയും സര്‍ക്കാര്‍ സഹായത്തോടെയുള്ള സാര്‍വത്രിക സാമൂഹ്യ സുരക്ഷാ-പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുക, വ്യവസായ തൊഴില്‍ മേഖലയില്‍ കരാര്‍, താല്‍ക്കാലികവല്‍ക്കരണം അവസാനിപ്പിക്കുകയും തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുകയും ചെയ്യുക, ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കുട്ടികള്‍ക്ക് മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസത്തിന് സൗകര്യമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. 

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്‍. എഐടിയുസി വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി, കെ ഹേമലത (സിഐടിയു), അമിത് യാദവ് (ഐഎന്‍ടിയുസി), രാജാ ശ്രീധര്‍ (എച്ച്എംഎസ്) തുടങ്ങിയവരടങ്ങിയ പ്രസീഡിയമാണ് നടപടികള്‍ നിയന്ത്രിച്ചത്. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, തപന്‍ സെന്‍ (സിഐടിയു), രജീന്ദര്‍ സിങ് (എഐയുടിയുസി), കെ ഇന്ദുപ്രകാശ് (ടിയുസിസി), സോണിയ ജോര്‍ജ് (സേവ) തുടങ്ങിയവര്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: 14 items of claim filed; Labor orga­ni­za­tions to nation­wide agitation

You may also like this video

Exit mobile version