Site icon Janayugom Online

2019 ലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട്? തെളിവുകള്‍ നിരത്തി പ്രബന്ധം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് സമര്‍ത്ഥിക്കുന്ന ഗവേഷണ പ്രബന്ധം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുന്നു. അശോക സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗവും സാമ്പത്തിക ശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറുമായ സവ്യസാചി ദാസിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനാധിപത്യ പിന്മാറ്റം’ എന്ന തലക്കെട്ടോടെയുള്ള പ്രബന്ധമാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും ക്രമക്കേട് നടന്നതിന് തെളിവുകളുള്ളതായി പ്രബന്ധം അവകാശപ്പെടുന്നു. നിലവില്‍ ഭരണത്തിലുള്ളവര്‍ക്ക് പ്രചാരണത്തിലൂടെ വിജയ മാര്‍ജിനുകളെ കൃത്യമായി പ്രവചിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് സവ്യസാചി ദാസ് വിലയിരുത്തുന്നു. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം തോല്‍വി നേരിട്ടതിനേക്കാള്‍ അധികം ബിജെപിക്ക് വിജയം ലഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം ആനുപാതികമല്ലാത്ത വിജയം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പിലോ അതിന് മുമ്പോ ഇത്തരത്തില്‍ വിജയം ഉണ്ടായിട്ടില്ല. 2019 ല്‍ കടുത്ത മത്സരം നടന്ന 59 മണ്ഡലങ്ങളില്‍ 41ല്‍ ബിജെപി വിജയിച്ചു. 0.05 ശതമാനം വോട്ട് വ്യത്യാസത്തിന് സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലങ്ങളാണ് ഇവ. 18 എണ്ണത്തില്‍ പരാജയപ്പെട്ടു. 69 ശതമാനമാണ് വിജയം. അതേസമയം 2009ലെ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ 97 മണ്ഡലങ്ങളില്‍ യഥാക്രമം 49, 48 എന്ന നിലയിലായിരുന്നു. 0.02 ശതമാനം വോട്ടിനുള്ള ജയം പരിശോധിച്ചാല്‍ ബിജെപി 20 മണ്ഡലങ്ങളില്‍ ജയം നേടി. ഏഴ് മണ്ഡലങ്ങളിലാണ് പരാജയപ്പെട്ടത്. ബിജെപിക്ക് 74 ശതമാനം വിജയം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റും സഹായം ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗപ്പെടുത്തി. വിശകലന വിദഗ്ധരുടെ സഹായത്തോടെ ഓരോ മണ്ഡലങ്ങളിലെയും സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി അവലോകനം ചെയ്ത് വോട്ടര്‍പട്ടികയിലും വോട്ടെണ്ണലിലും കൃത്രിമം നടത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ദുരൂഹമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ സ്ഥിതിവിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പാര്‍ലമെന്റ് വോട്ടര്‍മാരുടെ എണ്ണം അഞ്ച് ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. രണ്ടാമതായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫലപ്രഖ്യാപനത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം അടക്കമുള്ള പല വിവരങ്ങളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. അതിവിദഗ്ധമായ രീതിയില്‍ മുസ്ലിം വോട്ടുകള്‍ എണ്ണുന്നത് തടഞ്ഞുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രബന്ധം സമര്‍ത്ഥിക്കുന്നു. ഗവേഷണ പ്രബന്ധത്തിലെ കണ്ടെത്തലുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരും പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം പാതിവെന്ത ഗവേഷണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ബിജെപി എംപി നിഷികാന്ത് ദുബൈ പറഞ്ഞു. പ്രബന്ധം വിവാദമായതോടെ അശോക സര്‍വകലാശാല പ്രതികരണവുമായി രംഗത്തെത്തി. അശോക സര്‍വകലാശാലയിലെ ഗവേഷകരോ അധ്യാപകരോ വ്യക്തിപരമായി നടത്തുന്ന ഗവേഷണങ്ങള്‍ സര്‍വകലാശാലയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്നാണ് വിശദീകരണം. വിവാദ പ്രബന്ധം ഇതുവരെ അവലോകന പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഒരു അക്കാദമിക് ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അശോക സര്‍വകലാശാല പറയുന്നു.

Eng­lish Sum­ma­ry; 2019 elec­tion rigged? Essay with evidence

You may also like this video;

Exit mobile version