Site iconSite icon Janayugom Online

228 കോടിയുടെ ബാങ്ക് തട്ടിപ്പ്; അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസ്

പൊതുമേഖലാ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോല്‍ അംബാനിക്കെതിരെ സിബിഐ കേസെടുത്തു. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരിക്കെയാണ് ഇവർ വായ്പയിൽ ക്രമക്കേട് കാട്ടിയത്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് മുൻ ഡയറക്ടറായ ജയ് അൻമോല്‍ അനിൽ അംബാനി, മുന്‍ സിഇഒ ആയിരുന്ന രവീന്ദ്ര ശരത് സുധാകർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയിലെ എസ്‌സി‌എഫ് ശാഖയിൽ നിന്ന് 450 കോടി രൂപയുടെ ക്രെഡിറ്റ് ലിമിറ്റ് കമ്പനി നേടിയിരുന്നു. എന്നാല്‍ ഈ പണം അനുവദിച്ച ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റി ചെലവഴിച്ചു എന്നാണ് പ്രധാന ആരോപണം. 

അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചതിലൂടെയും ക്രിമിനല്‍ വിശ്വാസവഞ്ചനയിലൂടെയും ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും വകമാറ്റുകയും ചെയ്തുവെന്ന് ബാങ്ക് പരാതിയില്‍ ആരോപിക്കുന്നു. വായ്പയുടെ തവണകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നതിലും പലിശ നല്‍കുന്നതിലും കമ്പനി വീഴിച വരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, 2019 സെപ്റ്റംബര്‍ 30ന് ഈ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിച്ചു.
2016 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ ഗ്രാന്റ് തോൺടൺ നടത്തിയ ഫോറൻസിക് പരിശോധനയിൽ വായ്പയെടുത്ത ഫണ്ടുകൾ തെറ്റായി വിനിയോഗിച്ചതായി കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സിബിഐ പരിശോധിക്കും. 

Exit mobile version