Site iconSite icon Janayugom Online

മധ്യപ്രദേശില്‍ സിമന്റ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണ് 3 മരണം

മധ്യപ്രദേശിലെ പന്ന ജില്ലയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന സിമന്റ് ഫാക്ടറിയിലെ ഒരു ഭാഗം തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജെകെ സിമന്റ് പ്ലാന്റിലാണ് അപകടം നടന്നത്. 30ഓളം പേരെ പന്നയിലെയും കട്നിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നും പന്ന പൊലീസ് സുപ്രണ്ട് സായി കൃഷ്ണ തോട പറഞ്ഞു. 

”50ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സിമന്റ് പ്ലാന്റിലാണ് മേല്‍ക്കൂര സ്ലാബുകള്‍ പണിഞ്ഞുകൊണ്ടിരുന്നത്. ഇത് പെട്ടന്ന് വീണ് നിരവധി തൊഴിലാളികള്‍ ഇതിനടിയില്‍ ആകുകയായിരുന്നു. ഇതില്‍ 30 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും 3 പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്താനുണ്ടെന്നും” തോട പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നും എസ്പി പറഞ്ഞു. കമ്പനി അപകടത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അപകടത്തില്‍പ്പെട്ട തൊഴിലാളികളിലൊരാള്‍ പറഞ്ഞത് ഇന്ന് രാവിലെ 8 മണിയോടെയാണ് മേല്‍ക്കൂര തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത് എന്നാണ്. 50ലധികം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സമീപത്ത് ജോലി ചെയ്യുന്നവര്‍ ഉടന്‍ തന്നെ ഇക്കാര്യം മാനേജ്മെന്റിനെ അറിയിക്കുകയും അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ പന്നയിലേയും കട്നിയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറ‍ഞ്ഞു.

Exit mobile version