Site icon Janayugom Online

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച 300 കോടി പിടികൂടി

കര്‍ണാടകയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായുള്ള 300 കോടി തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക കണ്ടുകെട്ടിയത്. 82 കോടി. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തുന്നു.

ഇതുവരെ പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണം 115. 91 കോടിയാണ്. ഇതിന് പുറമെ മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ പിടിച്ചെടുക്കൽ 302 കോടി രൂപയിലെത്തി. 2018ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ രണ്ടരമടങ്ങ് കൂടുതലാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കർണാടകയിൽ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ പിടിച്ചെടുത്ത പണത്തിന് തുല്യമാണ് ഇത്തവണത്തെ പിടിച്ചെടുക്കലെന്നും കമ്മിഷന്‍ പറഞ്ഞു.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ മനോജ് കുമാർ മീണ പറഞ്ഞു. പ്രധാന മണ്ഡലങ്ങളിൽ കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sam­mury: 300 crore seized; which was brought to dis­trib­ute to the vot­ers of Karnataka

 

Exit mobile version