Site icon Janayugom Online

കുടുംബം കടം വീട്ടിയില്ല; ആറാം ക്ലാസുകാരിയെ 40കാരന്‍ രണ്ടാം ഭാര്യയാക്കി

മാതാപിതാക്കൾ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് ആറാം ക്ലാസുകാരിയായ ഇവരുടെ മകളെ നാല്പതുകാരന്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് രണ്ടാം ഭാര്യയാക്കി. മൂന്നു മാസത്തോളം കുട്ടിയെ ഇയാൾ ഭാര്യയാക്കി വീട്ടിൽ താമസിപ്പിച്ചു. ഒടുവില്‍ കുട്ടിയുടെ മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇവരുടെ ബന്ധുകൂടിയായ മഹേന്ദ്ര പാണ്ഡെ എന്നയാളെ അറസ്റ്റു ചെയ്തു.

ബിഹാറിലാണ് ലോകത്തെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. സിവാൻ ജില്ലയിലെ ലക്ഷ്മിപുർ സ്വദേശികളാണ് രണ്ടു ലക്ഷം രൂപ തങ്ങളുടെ അകന്ന ബന്ധുവായ മഹേന്ദ്ര പാണ്ഡെയിൽനിന്നു വായ്പയായി വാങ്ങിയത്. എന്നാൽ പണം മടക്കിനൽകാൻ കുടുംബത്തിനു സാധിച്ചില്ല.

ഇതു മുതലാക്കിയ മഹേന്ദ്ര പാണ്ഡെ കുടുംബത്തെ സമീപിച്ച് പതിനാലുകാരിയായ മകളെ തന്റെ വീട്ടിലേക്ക് അയയ്ക്കാൻ പറഞ്ഞു. പെൺകുട്ടിയെ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് പാണ്ഡെ കൂട്ടിക്കൊണ്ടുപോയതെങ്കിലും പിന്നീട് വിവാഹം ചെയ്തുവെന്ന വിവരമാണ് കുടുംബം അറിഞ്ഞത്. രണ്ട് മാസത്തോളം ഇയാള്‍ ഭാര്യയായി കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചു. സംഭവം അറിഞ്ഞതോടെയാണ് മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.

മഹേന്ദ്ര പാണ്ഡെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മൂന്നു മാസത്തോളം പെൺകുട്ടിയെ ഇയാൾ നിർബന്ധപൂർവം വീട്ടിൽ താമസിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് വിവാഹം ചെയ്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish Sam­mury: Par­ents did not pay the debt, 40 year old man mar­ried 14 year old girl

Exit mobile version