Site iconSite icon Janayugom Online

ഒരു ദശാബ്ദത്തിനിടയിൽ 458 മരണം; മഴക്കെടുതിയിൽ ജാർഖണ്ഡിന് നഷ്ടങ്ങൾ ഏറെ

ഈ വർഷം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ കാലവർഷത്തിനാണ് ജാർഖണ്ഡ് സാക്ഷ്യം വഹിച്ചത്. നാശനഷ്ടങ്ങളുടെ മഴക്കാലത്തിനാണ് ജാർഖണ്ഡ് മൂക സാക്ഷിയായത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുണ്ടായ കനത്ത മഴയും അതിനോടനുബന്ധിച്ചുണ്ടായ ദുരന്തങ്ങളും ഏറ്റവും കുറഞ്ഞത് 458 പേരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിയിടങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

വിവിധ സംസ്ഥാന വകുപ്പുകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം, ഇടിമിന്നലേറ്റ് 186 പേർ മരിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 178 പേരുടെ ജീവനാണ് പൊലിഞ്ഞത്. ബാക്കിയുള്ളവർ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മറ്റ് അപകടങ്ങൾ എന്നിവ മൂലമാണ് മരണപ്പെട്ടത്. 

വെള്ളപ്പൊക്കത്തിൽ 452 വീടുകൾ പൂർണമായും നശിച്ചു. 8000ലധികം വീടുകൾ ഭാഗമായി തകർന്നു. റാഞ്ചി, ഗുംല, ലോഹർദാഗ, സിംദേഗ ജില്ലകളിലായി 2,390 ഹെക്ടർ സ്ഥലത്തെ വിളകൾ നശിച്ചു. 

സാഹിബ്ഗഞ്ചിൽ മാത്രം ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏകദേശം 20,000ഓളം പേരാണ് വീടുകളിൽ നിന്നും കുടിയിറക്കപ്പെട്ടത്. കഴിഞ്ഞ ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും ഉയർന്ന മഴയാണിത്. കാലാവസ്ഥാ വ്യതിയാനവും ബംഗാൾ ഉൾക്കടലിലെ സമുദ്രോപരിതല താപനിലയിലെ വർദ്ധനവുമാണ് റെക്കോർഡ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ ഡയറക്ടർ അഭിഷേക് ആനന്ദ് പറഞ്ഞു. ഇത് ജാർഖണ്ഡിലേക്ക് ഇടയ്ക്കിടെ ന്യൂനമർദ്ദ രൂപങ്ങൾ നീങ്ങാൻ കാരണമായി. 

Exit mobile version