ഹിമാചൽ പ്രദേശിൽ രൂക്ഷമായി തുടരുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായതായാണ് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൻറെ റവന്യൂ വകുപ്പിൻറെ കീഴിലുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ (SEOC) ജൂൺ 20 മുതൽ ജൂലൈ 1 വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകൾ വിലയിരുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലും മനുഷ്യ ജീവനുകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
മഴക്കെടുതിയിൽ 103 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. 204 വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അതിൽ 22 വീടുകൾ പൂർണമായും തകർന്നു. കാഗ്ര ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

