Site iconSite icon Janayugom Online

57 % തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; എൻസിഇആർടി പ്രതിസന്ധിയിൽ

രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നയരൂപീകരണത്തിലും പാഠപുസ്തക നിർമ്മാണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്നു. സ്ഥാപനത്തിലെ ആകെ തസ്തികകളിൽ 57 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശോച്യാവസ്ഥ വ്യക്തമാക്കുന്നത്.
സ്ഥിരം ജീവനക്കാരുടെ അഭാവം എൻസിഇആർടിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ 2,844 സ്ഥിരം ജീവനക്കാർ വേണ്ട സ്ഥാനത്ത് നിലവിൽ ജോലി ചെയ്യുന്നത് വെറും 1,219 പേർ മാത്രമാണ്. അതായത് 1,625 തസ്തികകൾ നികത്താതെ കിടക്കുന്നു. 

ed73 % ഗ്രൂപ്പ് സി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ആകെ 1,520‑ൽ 1,109 തസ്തികകൾ നികത്തിയിട്ടില്ല. ഗ്രൂപ്പ് ബി വിഭാഗത്തില്‍ 45 % ഒഴിവുകളുണ്ട്. 677‑ൽ 308 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഗ്രൂപ്പ് എ വിഭാഗത്തില്‍ 32 % ഒഴിവുകളുമുണ്ട്. 647‑ൽ 439 തസ്തികകൾ കാലി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേവലം 661 സ്ഥിരം ജീവനക്കാരെ മാത്രം നിയമിച്ചപ്പോൾ, 3,567 പേരെ കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്.

രാജ്യത്താകെ 229 അക്കാദമിക് സെന്ററുകളുള്ള എൻസിഇആർടിയിൽ അക്കാദമിക്, നോൺ‑അക്കാദമിക് വിഭാഗങ്ങളിൽ ഒരുപോലെ ജീവനക്കാരുടെ കുറവുണ്ട്. സാങ്കേതിക വിഭാഗത്തിലും സ്ഥിരം ജീവനക്കാരില്ലാത്തത് പുതിയ പാഠ്യപദ്ധതി പരിഷ്കരണങ്ങളെയും ഗവേഷണങ്ങളെയും ദോഷകരമായി ബാധിക്കുന്നു. 2020 മുതൽ കരാർ നിയമനങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവണതയാണ് സ്ഥാപനത്തിൽ കണ്ടുവരുന്നത്.

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഇന്ത്യൻ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എൻസിഇആർടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പാഠഭാഗം പിൻവലിച്ചെങ്കിലും കോടതി കൗൺസിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. സ്ഥിരം ജീവനക്കാരുടെ അഭാവമാണോ പാഠപുസ്തക നിർമ്മാണത്തിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം.

Exit mobile version