Site iconSite icon Janayugom Online

65 ശതമാനം പോളിങ്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്. തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ആകെ 90 നിയമസഭാ സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. എട്ടിന് ഫലം പുറത്തുവരും. മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജമ്മു കശ്മീരിലെയും ഫലപ്രഖ്യാപനം എട്ടിന് നടക്കും. 

68.28 ശതമാനം രേഖപ്പെടുത്തിയ മേവാത്താണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്ന മണ്ഡലം. ഗുരുഗ്രാമില്‍ 49.97 ശതമാനം മാത്രമായിരുന്നു പോളിങ്. യമുനാനഗർ 67.93, പൽവാൾ 67.69, ഫത്തേഹാബാദ് 67.05, ജിന്ദ് 66.02 ശതമാനം എന്നിങ്ങനെയും പോളിങ് രേഖപ്പെടുത്തി.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 31 സീറ്റുകൾ നേടി. ജെജെപി 10 സീറ്റുകളും ഐഎൻഎൽഡി ഒരു സീറ്റും നേടി. ഹരിയാന ലോക്‌ഹിത് പാർട്ടി ഒരു സീറ്റ് നേടി. ഏഴു സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ജെജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സെയ്‌നിയെ ബിജെപി മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യം അവസാനിച്ചത്.

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സര രംഗത്തിറക്കിയ കോൺഗ്രസ്, ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധവും പ്രചരണ വിഷയമാക്കിയിരുന്നു. കർഷകരുടെ പ്രശ്നങ്ങളും കർഷക സമരവും, തൊഴിലില്ലായ്മ, അഗ്നിപഥ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ പ്രചരണ വിഷയമായെങ്കിലും ഹരിയാനയിലെ ജാതി സമവാക്യങ്ങളും നിർണായക ഘടകമാകും. 

Exit mobile version