Site icon Janayugom Online

ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ചാരവൃത്തിക്കുറ്റം ചുമത്തപ്പെട്ട് ഖത്തര്‍ ജയിലിലായിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ.‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ഇസ്രയേല്‍ എന്നിവര്‍ക്കായി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം.

ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.

2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ പൗരന്മാരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ (എസ്എസ്ബി) കസ്റ്റഡിയിലെടുത്തത്. ഖത്തറിലെ സ്വകാര്യ പ്രതിരോധ കമ്പനിയിലെ ജീവനക്കാരായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതായി കമ്പനി അവകാശപ്പെട്ടിരുന്നു.

ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിനല്‍കിയെന്ന് ഖത്തര്‍ ആരോപിക്കുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന ദഹ്‌റ ഗ്ലോബൽ ടെക്നോളജീസ് ആന്റ് കൺസൾട്ടൻസി സർവീസസിന്റെ സിഇഒ ഖമീസ് അല്‍ അജ്മിയും ഖത്തറിലെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷൻ മേധാവിയും ഇതേ കേസിൽ അറസ്റ്റിലായിരുന്നു.

ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും. നടപടികളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ വിഷയത്തിൽ ഇന്ത്യൻ സർക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തടവിലായവരുടെ ബന്ധുക്കള്‍ വലിയ സമ്മര്‍ദം ചെലുത്തിയതിന് ശേഷമാണ് എംബസി വഴി നിയമസഹായം പോലും ലഭ്യമാക്കിയത്. ഇവരുടെ ജാമ്യാപേക്ഷകള്‍ നിരവധി തവണ ഖത്തര്‍ കോടതി തള്ളിയിരുന്നു.

Eng­lish Sum­ma­ry: 8 ex-Indi­an Navy sailors get death penal­ty in Qatar
You may also like this video

Exit mobile version