Site iconSite icon Janayugom Online

എട്ടാം ക്ലാസുകാരിയെ നഗ്നചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി; 22 കാരൻ അറസ്റ്റില്‍

justinjustin

പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എം എസ് സി വിദ്യാർത്ഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ്‌ കോയിപ്രം പൊലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പ്രതി പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിക്കുമായിരുന്നു. 

പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്ത ശേഷം ഇയാൾ തന്റെ ഫോണിൽ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ പ്രതിയുടെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു. പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. പലതവണ പല രീതികളിൽ കുട്ടിയെ നിർബന്ധിച്ചാണ് ഇയാൾ ഇവ കൈക്കലാക്കിയത്. 

ഈ സംഭവത്തില്‍ കുട്ടി മനോവിഷമത്തിലായത് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാർ കോയിപ്രം പൊലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു. ഉടന്‍ തന്നെ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version