ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021–22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ. ആദായ നികുതി വകുപ്പിന്റെ നീക്കം തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
എയർലൈൻസിന്റെ പ്രവർത്തനത്തെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ആദായ നികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണനയിലാണെന്നും ഇൻഡിഗോ അറിയിച്ചു. നീതിന്യായ സംവിധാനത്തിൽ പരിപൂർണമായ വിശ്വാസമുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് പിന്നാലെ ഇൻഡിഗോയുടെ ഓഹരി വില ഇടിഞ്ഞു. 0.32 ശതമാനം നഷ്ടത്തോടെ 5113 രൂപയിലാണ് ഇൻഡിഗോ വ്യാപാരം അവസാനിപ്പിച്ചത്.