തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറും മകൾ ദിയയും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളാണ് പരാതി നൽകിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കൃഷ്ണകുമാറും മകളും ജാമ്യ ഹർജി നൽകിയത്. ഇരുകൂട്ടരുടെയും മൊഴി വീണ്ടുമെടുക്കും.
യുവതികൾ കുറ്റം സമ്മതിക്കുന്നതായി പുറത്തുവന്ന വീഡിയോകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. ഫോൺ രേഖകളടക്കം പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആർ കോഡ് നൽകി മൂന്ന് ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മ്യൂസിയം പൊലീസ് ബാങ്ക് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. കൃഷ്ണകുമാറിന്റെ മകൾ ദിയ, കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ശേഖരിക്കുന്നത്.

