Site iconSite icon Janayugom Online

മലയാളി വിദ്യാർത്ഥിക്ക് ബംഗളൂരുവിൽ ക്രൂരമർദനം

ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർത്ഥിക്ക് ക്രൂരമർദനം. രക്ഷപ്പെട്ടെത്തിയ വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ 19 വയസുകാരൻ ആദിൽ ഷിജിക്കാണ് മർദനമേറ്റത്. സുശ്രുതി നഴ്‌സിങ് കോജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ആദിലിനെ മൂന്നുദിവസം മുമ്പാണ് കോളജിന്റെ ഏജന്റുമാരായ റെജി ഇമ്മാനുവൽ, അർജുൻ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേർന്ന് ക്രൂരമായി മർദിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ സുശ്രുതി കോളജിലാണ് ചേർന്നതെങ്കിലും ഒന്നാം സെമസ്റ്ററിന്റെ ഹാൾ ടിക്കറ്റ് വന്ന സമയത്താണ് രജിസ്ട്രേഷൻ ഈ കോളജിലല്ല ഇവിടെ നിന്ന് 130 കിലോമീറ്റർ അകലെയുള്ള പൂർണ പ്രഗ്ന എന്ന കോളജിലാണ് എന്ന് തിരിച്ചറിഞ്ഞത്. ഈ വിവരം സുശ്രുതി കോളജ് മാനേജ്മെന്റിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പിന്നീട് ആദിൽ ബംഗളൂരുവിലെ ആർആർ കോളജിൽ രജിസ്ട്രേഷൻ നടത്തി. ഇതിന്റെ വിരോധം മൂലമാണ് തന്നെ സുശ്രുതി കോളജിന്റെ ഏജന്റുമാർ മർദിച്ചതെന്ന് ആദിൽ പറയുന്നു. നാലുമണിക്കൂറോളം മർദനത്തിന് ഇരയാക്കിയതായി ആദിൽ പറഞ്ഞു. വീട്ടുകാരെ വിവരമറിയിച്ചു. ഇന്നലെ രാവിലെ തിരികെയെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ് പരിശോധനകളും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് എസ്‌പിക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Exit mobile version