ഉത്സവപ്പറമ്പിൽ സ്റ്റാൾ നടത്തിയ യുവാവിനെ കുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല പൂജപ്പുര സ്വദേശി ബൈജുവിനെ (48) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് തോളൂർ ചെമ്പകമംഗലം ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ രാത്രി 12 ഓടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ താൽകാലിക ഫാൻസി സ്റ്റാൾ നടത്തിയിരുന്ന മലയിൻകീഴ് സ്വദേശി ഹരികുമാറിനാണ് കുത്തേറ്റത്.
സ്റ്റാളിലെ സഹായിയായിരുന്നു ബൈജു. ബൈജു കുഴപ്പക്കാരനാണെന്ന് കാമുകിയോട് ഹരികുമാർ പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടർന്ന് സ്റ്റാളിനുള്ളിൽ കയറി വിൽപനക്ക് വച്ചിരുന്ന കത്തികൊണ്ട് ഹരികുമാറിന്റെ വയറിൽ കുത്തുകയായിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഹരികുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെ ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷിബു, ജോസ്, ആദിൽ അലി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

