പാടത്ത് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങവേ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വാ പഞ്ചായത്ത് ഒന്നാം വാർഡിൽ കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിൽ ശ്രീനിവാസന്റെ മകൻ അഖിൽ ശ്രീനിവാസൻ (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിന് പുത്തൻ വരമ്പിനകം പാടത്തു വെച്ചാണ് സംഭവം.
സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിക്കാൻ പാടത്തേയ്ക്ക് ഇറങ്ങവേ നിനച്ചിരിക്കാതെ ഇടിവെട്ടേറ്റ് പാടത്തു വീണ അഖിലിനെ എടത്വാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഇടിവെട്ടേറ്റ് സാരമായ പരിക്കേറ്റിരുന്നു. മാതാവ്: ലിസി. സഹോദരങ്ങൾ: അഭിജിത്ത്, അനി.

