Site icon Janayugom Online

ആധാര്‍ സേവനത്തിലെ പാളിച്ച; 30 ശതമാനം തൊഴിലുറപ്പ് തൊഴിലാളികള്‍ പുറത്ത്

ആധാര്‍ അധിഷ്ഠിത വേതന വിതരണം (എബിപിഎസ്) നിലവില്‍ വന്നതോടെ രാജ്യത്തെ 25 കോടി തൊഴിലുറപ്പ് തൊഴിലാളികളില്‍ 30 ശതമാനവും പദ്ധതിക്ക് പുറത്തായി. മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച എബിപിഎസ് സംവിധാനം ആദ്യം മുതല്‍ വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. എന്നിട്ടും പരിഷ്കാരവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോടെയാണ് പോയതോടെയാണ് കോടിക്കണക്കിന് തൊഴിലാളികള്‍ കൊടും പട്ടിണിയിലേക്ക് വീണത്. 

സ്വകാര്യ ഗവേഷണ സ്ഥാപനമായ ലിബ് ടെക് ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ബാങ്ക് വഴി വേതനം വിതരണം ചെയ്തിരുന്ന സംവിധാനത്തില്‍ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആധാര്‍ അധിഷ്ഠിത വേതന സംവിധാനം ആവിഷ്കരിച്ചത്. മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒട്ടും അനുയോജ്യമായ സാങ്കേതിക സൗകര്യങ്ങള്‍ എബിപിഎസ് സംവിധാനത്തില്‍ ഇല്ലെന്നും സ്മാര്‍ട്ട് ഫോണ്‍ ഇല്ലത്ത ലക്ഷക്കണക്കിന് പേര്‍ക്ക് പുതിയ പരിഷ്കാരം തിരിച്ചടിയായതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

2023 ജനുവരിയിലാണ് രാജ്യവ്യാപകമായി എബിപിഎസ് സംവിധാനത്തിലേക്ക് മാറണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അഭാവം, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലെ പാളിച്ച, ആധാര്‍ കാര്‍ഡിലും തൊഴില്‍ കാര്‍ഡിലുമുള്ള നേരിയ പാകപ്പിഴകള്‍ എന്നിവ കാരണം നിരവധി പേര്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. 2024 ഏപ്രില്‍ എട്ടിലെ കണക്കനുസരിച്ച് 12.9 കോടി തൊഴിലാളികളാണ് പദ്ധതിയില്‍ സജീവ അംഗങ്ങളായി ഉള്ളതെന്നാണ് ലിബ് ടെക് റിപ്പോര്‍ട്ട് പറയുന്നത്. 

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന 30 ശതമാനം പേരും എബിപിഎസ് സംവിധാനം നിലവില്‍ വന്നതോടെ പദ്ധതിക്ക് പുറത്തായതായി ലിബ് ടെക് ഇന്ത്യയിലെ ഗവേഷകനായ മുകേര രാഹുല്‍ പറഞ്ഞു. ഇതില്‍ എട്ട് ശതമാനം സജീവ തൊഴിലാളികളും ഉള്‍പ്പെടും. തൊഴിലാളികളുടെ ജോലി പരിശോധിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിയോഗിക്കപ്പെട്ട പ്രാദേശിക ഉദ്യോഗസ്ഥരുടെ വീഴ്ചയും തൊഴിലാളികള്‍ പുറത്താകാന്‍ കാരണമായി. സാങ്കേതികവിദ്യയില്‍ പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് അവശ്യം വേണ്ട വിവരങ്ങള്‍ കൈമാറന്‍ ഇവര്‍ക്ക് സാധിച്ചില്ല. ബാങ്ക് ശാഖകളുടെ അഭാവവും, ഇന്റര്‍നെറ്റ് ലഭ്യതക്കുറവും തൊഴിലാളികളുടെ പുറത്താകലിന് ആക്കം വര്‍ധിപ്പിച്ചതായും രാഹുല്‍ അഭിപ്രായപ്പെട്ടു. 

Eng­lish Summary:Aadhaar ser­vice fail­ure; 30 per­cent of guar­an­teed work­ers are out
You may also like this video

Exit mobile version