Site icon Janayugom Online

അഡാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ അന്വേഷണം വേണം: സിപിഐ

adani

അഡാനിയുടെ എല്ലാ വിധത്തിലുള്ള ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ ഭരണം പിന്തുടരുന്ന വൻകിട വ്യവസായ, കോർപറേറ്റ് ആഭിമുഖ്യ നയങ്ങളുടെ ഫലമായാണ് അഡാനിയുടെയും മറ്റും നേതൃത്വത്തിലുള്ളവർക്ക് ദേശീയ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതെന്ന് സിപിഐ ഉൾപ്പെടെ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മോഡി സർക്കാർ നിർദേശിച്ചതനുസരിച്ചാണ് എൽഐസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അഡാനിയുടെ സംരംഭങ്ങളിൽ ഓഹരി നിക്ഷേപം നടത്തിയത്. രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണം ഇപ്പോൾ അഡാനി ഗ്രൂപ്പിനാണ്. 

മോഡി അധികാരത്തിലെത്തിയ ശേഷം അഡാനി ഗ്രൂപ്പിനുണ്ടായ പെട്ടെന്നുള്ള വളർച്ച സർക്കാരിൽ നിന്ന് ലഭിച്ച രക്ഷാകർതൃത്വത്തിന്റെ വ്യക്തമായ തെളിവാണ്. ഇപ്പോള്‍ ആരോപണവിധേയമായ അഡാനിഗ്രൂപ്പിന്റെ കൃത്രിമങ്ങൾ ശരാശരി ഇന്ത്യക്കാരും പൊതുമേഖലാ യൂണിറ്റുകളും ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ഇതിനകം തന്നെ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ നഷ്ടം ഒഴിവാക്കാൻ അഡാനി ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്നും ദേശീയവും പ്രകൃതിദത്തവുമായ സ്വത്തുക്കൾ കൊള്ളയടിച്ച എല്ലാവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Adani Group’s deal­ings to be probed: CPI

You may like this video also

Exit mobile version