Site iconSite icon Janayugom Online

അന്വേഷണത്തോട് സഹകരിക്കാതെ അഡാനി; ഇന്ത്യക്ക് 126% തീരുവ

അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കൈക്കൂലി കേസ് അന്വേഷണത്തിലെ നിസ്സഹകരണം മുൻനിർത്തി ഇന്ത്യൻ സോളാർ കയറ്റുമതിക്ക് അമേരിക്കയുടെ പ്രഹരം.
ഇന്ത്യയിൽ നിന്നുള്ള സോളാർ സെല്ലുകൾക്ക് 125.87 % (ഏകദേശം 126%) അധിക തീരുവയാണ് യുഎസ് വാണിജ്യ വകുപ്പ് പ്രഖ്യാപിച്ചത്. അഡാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പിവി എന്നീ കമ്പനികൾ യുഎസ് അന്വേഷണത്തോട് സഹകരിക്കാത്തതാണ് ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം.

സൗരോർജ്ജ പദ്ധതികൾക്കായി അമേരിക്കയിലും ഇന്ത്യയിലുമായി അഡാനി ഗ്രൂപ്പ് 2,200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിൽ യുഎസ് നീതിന്യായ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി യുഎസ് വാണിജ്യ വകുപ്പ് ആവശ്യപ്പെട്ട നിർണ്ണായക വിവരങ്ങൾ നൽകുന്നതിൽ അഡാനി കമ്പനികൾ പരാജയപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ രേഖകൾ സമർപ്പിക്കാനോ മുന്ദ്ര സോളാർ കമ്പനികൾ തയ്യാറായില്ലെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു. 

അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ നിലവില്‍ ലഭ്യമായ ഏറ്റവും കടുത്ത ശിക്ഷാനടപടി എന്ന രീതിയാണ് യുഎസ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. നടപടിക്രമങ്ങളെ മനഃപൂർവ്വം തടസ്സപ്പെടുത്തു നിലപാട് സ്വീകരിച്ചതിനാലാണ് ഇത്രയും ഉയർന്ന തീരുവ ഏർപ്പെടുത്തിയതെന്നാണ് സൂചന.
ഇന്ത്യൻ സോളാർ വ്യവസായം ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നുവെന്നും യുഎസ് വാണിജ്യ വകുപ്പ് ആരോപിക്കുന്നു. ചൈനീസ് കമ്പനികൾ കംബോഡിയ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നടത്തുന്ന നിക്ഷേപ പ്രവണതയ്ക്ക് സമാനമാണ് ഇന്ത്യയിലെ ചൈനീസ് നിക്ഷേപമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഡാനി കമ്പനികൾ കുറഞ്ഞ കാലയളവിൽ വലിയ അളവിൽ സോളാർ സെല്ലുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തതും അന്വേഷണ പരിധിയിലുണ്ട്.

അഡാനി ഗ്രൂപ്പിനെതിരെയുള്ള യുഎസ് സമൻസുകൾ കേന്ദ്ര സർക്കാരിന് അയച്ചിട്ടും അത് കൈമാറാതെ ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. യുഎസിന്റെ പുതിയ പ്രഖ്യാപനത്തോടും തീരുവ വര്‍ധനവിനോടും കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ കനത്ത തീരുവ നിലവിൽ വരുന്നതോടെ ഇന്ത്യൻ സോളാർ കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. ഇന്ത്യയുടെ സോളാർ കയറ്റുമതിയുടെ 90 ശതമാനവും അമേരിക്കയിലേക്കായതിനാൽ ഇത് മേഖലയ്ക്ക് മൊത്തത്തിൽ തിരിച്ചടിയാകും. വാരി എനർജീസ്, വിക്രം സോളാർ തുടങ്ങിയ മറ്റ് ഇന്ത്യൻ കമ്പനികളുടെ ഓഹരി വിലയെയും ഈ തീരുമാനം ബാധിച്ചിട്ടുണ്ട്.

Exit mobile version