Site iconSite icon Janayugom Online

മുന്നേറി കേരളം

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 9.97% ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019–20നെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ റവന്യു വരവും ചെലവും തനത് നികുതി വരുമാനവും ഉള്‍പ്പെടെ വര്‍ധിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം 55.92% കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023–24 വര്‍ഷത്തെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.

സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2019–20ലെ 8,12,935 കോടിയില്‍ നിന്നും 8.97% ശരാശരി വാര്‍ഷിക നിരക്കില്‍ വര്‍ധിച്ച് 2023–24ല്‍ 11,46,109 കോടി രൂപയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റവന്യു വരവുകള്‍ 90,224.67 കോടിയില്‍ നിന്നും 1,24,486.15 കോടിയായി വര്‍ധിച്ചു. 8.38% ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കാണുണ്ടായത്.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2022–23ലെ 71,968.16 കോടിയിൽ നിന്നും 3.28% വർധിച്ച് 2023–24ൽ 74,329.01 കോടിയായി. നികുതിയേതര വരുമാനം ഇതേകാലയളവിൽ 8.12% വർധിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ധനസഹായം 2022–23ലെ 27,377.86 കോടിയിൽ നിന്നും 55.92% കുറഞ്ഞ് 2023 ‑24 ൽ 12,068.26 കോടിയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം 8,775.35 കോടിയിൽ നിന്നും 10,920.97 കോടിയായി വർധിച്ചു. ഈ കാലയളവിൽ നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം 1.14 ശതമാനത്തിൽ നിന്ന് 2.22 ശതമാനമായി വർധിച്ചുവെന്നും സിഎജി ചൂണ്ടിക്കാട്ടി.

 

 

Exit mobile version