Site icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് കൊടി ഉയര്‍ന്നു, വീഡിയോ

എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10ന് ജെ ചിത്തരഞ്ജൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം)വെച്ചായിരുന്നു ഉദ്ഘാടനം. സാധാരണക്കാരെ അവഗണിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിലേതെന്ന് അമർജീത് കൗർ പറഞ്ഞു. പട്ടിണിയും ദുരിതവും അനുഭവിക്കുന്ന, തൊഴിലും കൂലിയുമില്ലാതെ കഴിയുന്ന സാധാരണ ജനവിഭാഗങ്ങൾക്കായുള്ള സേവനങ്ങളൊന്നും നരേന്ദ്ര മോഡി സർക്കാരിൽ നിന്നില്ല. കോവിഡ് മഹാമാരിക്കാലത്തുപോലും കോർപറേറ്റുകൾക്കുവേണ്ടിയാണ് നയവും നിയമങ്ങളും സൃഷ്ടിച്ചത്. ദരിദ്രജനവിഭാഗങ്ങൾ അധിവസിക്കുന്ന വനമേഖലകൾ പോലും കുത്തകമുതലാളിത്വത്തിന് പതിച്ചുനൽകുകയാണെന്നും അവർ പറഞ്ഞു.

മോഡി ഭരണം രാജ്യത്തെ ദരിദ്രരുടെയും സമ്പന്നരുടെ അകലം വർധിപ്പിച്ചു. ലോകമെമ്പാടും വളരുന്ന ഫാസിസ്റ്റ് പ്രവണത ഇന്ത്യയിൽ അതിവേഗം പടരുകയാണ്. എങ്ങും അസമത്വം നിലനിൽക്കുന്നു. ഇന്ത്യൻ ബഹുസ്വരത നേരിടുന്ന ഭീഷണി അനുദിനം ആപത്കരമാവുകയാണ്. ജീവിത സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു. അഭിപ്രായം പറയാനും പ്രതിഷേധിക്കാനും കഴിയാത്ത സ്ഥിതിയിലാണ് രാജ്യം.

സമ്പദ്ഘടനയാകെ തകർന്നു. വ്യവസായ, വാണിജ്യരംഗം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. യാതൊരു മുന്നൊരുക്കവുമില്ലാതെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ ലോക്ഡൗൺ രാജ്യത്തെയാകെ തരിപ്പണമാക്കിയിരുന്നു. ഇത്രയായിട്ടും പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികളും പരിപാടികളും പ്രാവർത്തികമാക്കിയില്ല. ദരിദ്രജനവിഭാഗങ്ങൾക്കായി സബ്സിഡി നൽകാൻ പോലും മോഡി സർക്കാർ തയാറായില്ല. സാമൂഹിക സുരക്ഷാ പദ്ധതികളാകെ അട്ടിമറിച്ചു. തൊഴിലുറപ്പ് തൊഴിലിനുള്ള ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കർഷകർക്കുള്ള സഹായങ്ങളും സബ്സിഡികളും നിർത്തലാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ കോർപറേറ്റുകളുടെയും അതി സമ്പന്നരുടെയും കോടിക്കണക്കിനു രൂപയുടെ വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ യാതൊരുമടിയും കാണിച്ചില്ലെന്നും അമർജീത് പറഞ്ഞു.

ദേശീയ പതാക അമർജീത് കൗറും എഐടിയുസി പതാക വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവനും ഉയര്‍ത്തി. എഐടിയുസി ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഡബ്ല്യുഎഫ്‌ടിയു ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസും വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ ദേശീയ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നന്ദി പറഞ്ഞു.

വൈകിട്ട് അഞ്ചിന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തിൽ ആർ സുഗതൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) നടക്കുന്ന സെമിനാർ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘടാനം ചെയ്യും. വി മോഹൻദാസ് അധ്യക്ഷനാകും. മന്ത്രി പി പ്രസാദ്, സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. ജി കൃഷ്ണപ്രസാദ് സ്വാഗതം പറയും.

Exit mobile version