Site iconSite icon Janayugom Online

ഇന്ത്യയിലെ മുസ്ലിങ്ങള്‍ താലിബാന്‍ മനോഭാവം അനുവദിക്കില്ലെന്ന് അജ്‌മേര്‍ ദര്‍ഗ ദീവാന്‍

തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്‌മേര്‍ ദര്‍ഗ തലവന്‍. ഇന്ത്യയിലെ മുസ്ലിങ്ങള്‍ താലിബാന്‍ മനോഭാവം അനുവദിക്കില്ലെന്ന് അജ്‌മേര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ അബേദിന്‍ അലി ഖാന്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനില്‍ കനയ്യ ലാല്‍ ടേലി (40) എന്നയാളാണു കൊല്ലപ്പെട്ടത്.

‘മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാം പ്രത്യേകിച്ചും അങ്ങനെയാണ്, സമാധാനമാണ് അനുശാസിക്കുന്നത്. പാവപ്പെട്ടൊരാളെ ക്രൂരമായി മര്‍ദിക്കുന്നതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ഇസ്‌ലാമില്‍ ശിക്ഷ കിട്ടാവുന്ന പാപമാണത്. സംഭവത്തെ അപലപിക്കുന്നു. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. താലിബാനിസ മനോഭാവം ഇന്ത്യയിലെ മുസ്ലിങ്ങള്‍ അനുവദിക്കില്ല.’ സൈനുല്‍ അബേദിന്‍ അലി ഖാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

രാജ്യത്തെ നിയമത്തിനും മതനിയമങ്ങള്‍ക്കും എതിരായ കാര്യമാണു ഉദയ്പുരില്‍ സംഭവിച്ചതെന്നു ജാമിയത് ഉലമഇഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹക്കിമുദ്ദീന്‍ ഖ്വാസ്മി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Eng­lish sum­ma­ry; Ajmeer Dar­gah Diwan says Mus­lims in India will not allow Tal­iban attitude

You may also like this video;

Exit mobile version